തിരുവനന്തപുരം: ശബരിമലയിൽ 2019ൽ ക്രമക്കേട് നടന്നു എന്നത് വാസ്തവമെന്ന് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കുറ്റവാളികൾക്ക് കനത്ത ശിക്ഷ തന്നെ ലഭിക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായി വേദി പങ്കിട്ടത് നിഷേധിക്കുന്നില്ലെന്നും പോറ്റി മോശക്കാരനാണെന്ന് അന്ന് അറിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തനിക്കെതിരായ പരാമർശത്തിൽ വി.ഡി. സതീശനെതിരെ കോടതി സമീപിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സതീശൻ മാപ്പുപറഞ്ഞേ മതിയാകൂ. പൊതുസമൂഹത്തിന് യാതൊരുവിധത്തിലുള്ള തെറ്റിദ്ധാരണയുമില്ല. എല്ലില്ലാത്ത നാവുംകൊണ്ട് എന്തുംപറുന്ന ആളായി സതീശൻ മാറിയെന്നും സുരേന്ദ്രൻ ആരോപിച്ചു.
പ്രതിപക്ഷ നേതാവ് ഇപ്പോഴും യുഡിഎഫ് ഭരണത്തിന്റെ ഹാങ്ഓവറിലാണ്. യുഡിഎഫ് മന്ത്രിമാർ എല്ലാ കാര്യങ്ങളിലും ഇടപെടുന്ന ആളുകൾ എന്ന വിചാരം വച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
മന്ത്രിയായിരുന്ന സമയത്ത് താൻ നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ദേവസ്വം ബോർഡിന്റെ ക്ഷണത്തോടെയാണ് പങ്കെടുത്തത്. ക്ഷേത്ര ഭരണസമിതികളിൽ നടക്കുന്ന കാര്യങ്ങളിൽ ഇടപെടാൻ ദേവസ്വം വകുപ്പിന് അധികാരമില്ലെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.